വായിക്കാന്‍ പറ്റുന്നില്ലേ?

ഇതിലെ പോയി മലയാളം യൂണികോട് ഫോണ്ട് നിള ഡൗണ്‍ലോഡ് ചെയ്താലും

2009 ജൂൺ 17, ബുധനാഴ്‌ച

മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനം:റിയല്‍ ഹീറോ പട്ടികയില്‍ മലയാളി വനിതയും








ഡോ.സുനിത കൃഷ്ണന്‍

കൊച്ചി/ഹൈദരാബാദ്: മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളിലെ മികവിനെ അടിസ്ഥാനമാക്കി അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ തയ്യാറാക്കിയ റിയല്‍ ഹീറോ പട്ടികയില്‍ മലയാളി വനിതയും. ഹൈദരാബാദ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
മനുഷ്യാവകാശ സംഘടനയായ പ്രജ്വലയുടെ സ്ഥാപക സുനിത കൃഷ്‌ണനാണ്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ചൊവ്വാഴ്‌ച്ച പ്രകാശനം ചെയ്‌ത ട്രാഫിക്കിംഗ്‌ ഇന്‍ പേഴ്‌സണ്‍സ്‌ റിപ്പോര്‍ട്ടില്‍ ഇടംനേടിയത്‌.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ്‌ സുനിത. വെറ ലെസ്‌കൊ(അല്‍ബേനിയ), ബെഞ്ചമിന്‍ പെറിന്‍(കാനഡ), മരിലിയാന മൊരാലെസ്‌ ബെറിയോസ്‌(കോസ്റ്ററിക്ക), മേജര്‍ ജോര്‍ജ്‌ വാനികിയോതിസ്‌(ഗ്രീസ്‌), എല്ലെ അനിത(ഇന്തോനേഷ്യ), അയ്‌ദ അബുറാസ്‌(ജോര്‍ദാന്‍), ആലിസ്‌ നാഹ്‌(മലേഷ്യ), ഇനാസിയോ സെബസ്റ്റ്യാനോ മുസ്സാന്‍ഹെയ്‌ന്‍(മൊസാംബിക്‌)എന്നിരാണ്‌ സുനിതയ്‌ക്കു പുറമെ റിയല്‍ ഹീറോ പട്ടികയിലുള്ളത്‌. 170 രാജ്യങ്ങളിലെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്‌.
പാലക്കാട്‌ താമരപ്പാടം രാജു കൃഷ്‌ണന്‍-നളിനി ദമ്പതികളുടെ മകളാണ്‌ സുനിത. വ്യഭിചാര കേന്ദ്രമായിരുന്ന മെഹ്‌ബൂബ്‌ കി മെഹ്‌ന്ദി കുടിയൊഴിപ്പിക്കലിനെ തുടര്‍ന്ന്‌ തെരുവിലായവരുടെ പുരധിവാസം ലക്ഷ്യമിട്ട്‌ തൊടുപുഴ സ്വദേശിയായ ബ്രദര്‍ ജോസ്‌ വെട്ടിക്കലിനൊപ്പം 1997ല്‍ പ്രജ്വല എന്ന പേരില്‍ ട്രാന്‍സിഷന്‍ സ്‌കൂള്‍ തുറന്നുകൊണ്ടാണ്‌ ഹൈദരാബാദിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സുനിത തുടക്കം കുറിച്ചത്‌. ഇന്ന്‌ രാജ്യത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രസ്ഥാനങ്ങളിലൊന്നാണിത്‌. 2005ല്‍ ബ്രദര്‍ ജോസ്‌ മരമണടഞ്ഞശേഷം സുനിത തനിച്ചാണ്‌ പ്രജ്വലയെ നയിക്കുന്നത്‌.
ലൈംഗീക ചൂഷണത്തിനുവേണ്ടി നാടുകടത്തപ്പെടുന്ന കുട്ടികളുടെയും സ്‌ത്രീകളുടെയും സംരക്ഷണം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന പ്രജ്വല കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആയിരക്കണക്കിനാളുകളെ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്‌. ആന്ധ്രാപ്രദേശില്‍ വിവിധ സ്ഥലങ്ങളിലായി ലൈംഗീക തൊഴിലാളികളുടെ മക്കള്‍ക്കുവേണ്ടി പതിനേഴ്‌ ട്രാന്‍സിഷന്‍ സ്‌കൂളുകള്‍ നടത്തുന്നു. കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസവും തൊഴിലവസരവും തരപ്പെടുത്തി അവരുടെ അമ്മമാരെ വേശ്യാവൃത്തിയില്‍നിന്ന്‌ മോചിപ്പിക്കുകയാണ്‌ പ്രധാന പ്രവര്‍ത്തനരീതി. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെയുംമറ്റും രീതിയില്‍ മനുഷ്യക്കടത്തിനെതിരായ ബോധവത്‌കരണവും നടത്തിവരുന്നു.
യുണൈറ്റഡ്‌ നേഷന്‍സ്‌ അസോസിയേഷന്‍ ഓഫ്‌ ദ നാഷണല്‍ ക്യാപ്പിറ്റല്‍ ഏരിയ(യു.എന്‍.എ.എന്‍.സി.എ)യുടെ പെര്‍ഡിറ്റ ഹുസ്റ്റണ്‍ അവര്‍ഡ്‌, വേള്‍ഡ്‌ ഓഫ്‌ ചില്‍ഡ്രണ്‍ അവാര്‍ഡ്‌, അറബ്‌ ഗള്‍ഫ്‌ ഫണ്ട്‌ അവാര്‍ഡ്‌, സ്‌ത്രീശക്തി ഇന്ത്യ പുരസ്‌കാരം, ദേശീയ ശിശുക്ഷേമ അവാര്‍ഡ്‌, സി.എന്‍.എന്‍-ഐബി.എന്‍ റിയല്‍ ഹീറോ അവാര്‍ഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങള്‍ സുനിതയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌ ടച്ച്‌റിവറാണ്‌ ഭര്‍ത്താവ്‌.
-----------------------

2009 ജൂൺ 1, തിങ്കളാഴ്‌ച

കമല സുരയ്യ ഫോട്ടോ


ഞായറാഴ്ച്ച പൂനയില്‍ അന്തരിച്ച സാഹിത്യകാരി കമല സുരയ്യയുടെ മൃതദേഹം ഇന്ന്(ജൂണ്‍1) തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍-എം.എച്ച്.പി.എസ്

സ്മാര്‍ട്ട്സിറ്റി ;സ്വതന്ത്രാവകാശം ഉറപ്പുനല്‍കണമെന്ന് ടീകോം

കൊച്ചി:സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി പ്രദേശത്തെ ഭൂമിയുടെ സ്വതന്ത്രാവകാശം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്ന്‌ സ്‌മാര്‍ട്ട്‌ സിറ്റി ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ ഫരീദ്‌ അബ്‌ദുള്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യം ടീകോമിനെയും കൊച്ചി പദ്ധതിയെയും ബാധിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ്‌ ഫരീദ്‌ അബ്‌ദുള്‍ റഹ്‌മാനും സംഘവും കൊച്ചിയിലെത്തി മാധ്യമ പ്രവര്‍ത്തകരോട്‌ വിവരങ്ങള്‍ വിശദീകരിച്ചത്‌. സര്‍ക്കാര്‍ പ്രതിനിധികളുമായി സംഘം ഔദ്യോഗിക കൂടിക്കാഴ്‌ച്ച നടത്തുന്നില്ലെന്നാണ്‌ വിവരം.

സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയെ സാമ്പത്തിക മാന്ദ്യവുമായി ബന്ധിപ്പിക്കുന്നതിന്റെ അടിസ്ഥാനം അറിയില്ല. ദുബായില്‍ അന്വേഷിച്ചാല്‍ ടീകോമിനെ മാന്ദ്യം ബാധിച്ചോ എന്ന്‌ വ്യക്തമാകും. കൊച്ചിയിലെ ഓഫീസ്‌ അടച്ചത്‌ തല്‍ക്കാലത്തേക്കു മാത്രമാണ്‌. സ്വതന്ത്രാവകാശം ആവശ്യപ്പെടുന്നത്‌ ദുബായ്‌ സ്‌മാര്‍ട്ട്‌ സിറ്റിയല്ല, സ്‌മാര്‍ട്ട്‌സിറ്റി കൊച്ചി എന്ന കമ്പനിയാണ്‌. ഇതിനായി കഴിഞ്ഞ ഡിസംബര്‍മുതല്‍ അധികൃതരുമായി സംസാരിച്ചുവരികയാണ്‌. ഉറപ്പുലഭിച്ചാല്‍മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയൂ. സമവായമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റു വഴികള്‍ തേടേണ്ടിവരും. പദ്ധതിയുടെ കാര്യത്തില്‍ കമ്പനി ഇപ്പോഴും ശുഭാപ്‌തിവിശ്വാസത്തിലാണ്‌-അദ്ദേഹം വ്യക്തമാക്കി.
-എം.എച്ച്.എന്‍.എസ്
കമല സുരയ്യ കൊച്ചിയിലെ വീട്ടില്‍ മകന്‍ എം.ഡി. നാലപ്പാട്ടിനും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമൊപ്പം-എം.എച്ച്.പി.എസ്

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls