വായിക്കാന്‍ പറ്റുന്നില്ലേ?

ഇതിലെ പോയി മലയാളം യൂണികോട് ഫോണ്ട് നിള ഡൗണ്‍ലോഡ് ചെയ്താലും

2009 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

പെട്രോളിയം മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ട്രേഡേഴ്സ് അസോസിയേഷന്‍


കേരള സ്റ്റേറ്റ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷന്‍(ബി.പി.സി.എല്‍) കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലാ സംയുക്തയോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ബാബു എം. പാലിശ്ശേരി എം.എല്‍.എ പ്രസംഗിക്കുന്നു. തോമസ്‌ ഫിലിപ്പ്‌, കെ. കമലാക്ഷന്‍, എ. രാജന്‍, ജോര്‍ജ്‌ മൂക്കന്‍ എന്നിവര്‍ സമീപം.

കൊച്ചി: സംസ്ഥാനത്തെ പെട്രേളിയം വിതരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര മന്ത്രാലയവും കമ്പനികളും ത്വരിത നടപടി സ്വീകരിക്കണമെന്ന്‌ കേരള സ്റ്റേറ്റ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷന്‍(ബി.പി.സി.എല്‍) ആവശ്യപ്പെട്ടു.
ഭൂരിഭാഗം ഡീലര്‍മാരും ഇപ്പോള്‍ നഷ്‌ടം നേരടുകയാണെന്ന്‌ അസോസിയേഷന്റെ കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലാ സംയുക്തയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ബാബു എം. പാലിശ്ശേരി എംഎല്‍എ പറഞ്ഞു. പുതിയ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരസ്യപ്പെടുത്തുക, കമ്പനികള്‍ കൃത്യമായ അളവില്‍ ഡീലര്‍മാര്‍ക്ക്‌ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നല്‍കുക, ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ്‌, വൈദ്യുതി ചാര്‍ജ്‌, വേതനം എന്നിവക്ക്‌ ആനുപാതികമായി കമ്മീഷന്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
പെട്രോളിയം കമ്പനികളുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും നികുതി പിരിവില്‍ അശാസ്‌ത്രീയത തുടരുന്നതും അംഗീകരിക്കാനാവില്ലെന്ന്‌ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
കേരളത്തില്‍ വാഹനങ്ങളുടെയും പെട്രോള്‍ പമ്പുകളുടെയും എണ്ണം വര്‍ധിച്ചിച്ചിട്ടുണ്ടെങ്കിലും ഇന്ധന ഉപഭോഗം ആനുപാതികമായി ഉയര്‍ന്നിട്ടില്ലെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. 2000ലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത്‌ വാഹനങ്ങളുടെ എണ്ണം 132.49 ശതമാനവും ഇന്ധന ഉപഭോഗം 17.21 ശതമാനവും വര്‍ധിച്ചപ്പോള്‍ വില്‍പ്പനശാലകളുടെ എണ്ണത്തില്‍ 153.23 ശതമാനമാണ്‌ വര്‍ധന. 2000ല്‍ 650 പെട്രോള്‍ പമ്പുകള്‍ മാത്രമുണ്ടായിരുന്നത്‌ 2008ല്‍ 1646 ആയി. ശാസ്‌ത്രീയ മാനദണ്ഡമില്ലാതെ പുതിയ ഡീര്‍ഷിപ്പുകള്‍ നല്‍കുന്നത്‌ നിലവിലുള്ള ഡീലര്‍മാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്‌-ബാബു എം. പാലിശ്ശേരി ചൂണ്ടിക്കാട്ടി.
ഭൂവുടമകള്‍ക്ക്‌ വാടക വാഗ്‌ദാനം ചെയ്‌തും പട്ടികജാതി- പട്ടികവര്‍ഗക്കാര്‍, വികലാംഗര്‍, വിമുക്തഭടന്‍മാര്‍ തുടങ്ങിയ വിഭാഗങ്ങളിലെ തൊഴില്‍രഹിതരെ ഡീലര്‍ഷിപ്പിലേക്ക്‌ ആകര്‍ഷിച്ചും ചൂഷണം നടത്തുന്നത്‌ വ്യാപകമായിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ചെറു റോഡിലും പമ്പുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്ന്‌ എണ്ണക്കമ്പനികള്‍ ഉടന്‍ പിന്മാറണം.
പെട്രോളും ഡീസലും ചൂടില്‍ വികസിക്കുകയും തണുപ്പില്‍ ചുരുങ്ങുകയും ചെയ്യാറുണ്ട്‌. ഏത്‌ ഊഷ്‌മാവിലായാലും ഒരേ അളവാണ്‌ കമ്പനികള്‍ ഡീലര്‍മാര്‍ക്ക്‌ നല്‍കുന്നത്‌. ഭൂഗര്‍ഭ ടാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ഊഷ്‌മാവിലെ വ്യതിയാനത്തിനനുസരിച്ച്‌ സ്റ്റോക്കില്‍ കുറവുണ്ടാകുന്നു. അശാസ്‌ത്രീയമായ ഈ സംവിധാനം മൂലം പെട്രോള്‍ പമ്പ്‌ ഉടമകള്‍ക്കുണ്ടാകുന്ന നഷ്‌ടം പരിഹരിക്കുന്നതിന്‌ ഓരോ ഫില്ലിംഗ്‌ സ്റ്റേഷനും നിരീക്ഷണ വിധേയമാക്കുകയും അപാകതകള്‍ പരിഹരിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കുകയും വേണം.
നിലവില്‍ കിട്ടുന്ന രണ്ടു ശതമാനം കമ്മീഷനില്‍ കമ്പനി പറയുന്ന 0.75 ശതമാനം ബാഷ്‌പീകരണ നഷ്‌ടം കിഴച്ചുള്ള 1.25 ശതമാനത്തില്‍ വൈദ്യുതി ചാര്‍ജ്‌, ബാങ്ക്‌ പലിശ, ശമ്പളം, ഉദ്യോഗസ്ഥര്‍ക്കുള്ള പടി, ടെലിഫോണ്‍ ചെലവ്‌, ലോറിക്കാര്‍ക്കുള്ള കൈമടക്ക്‌, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവക്കുള്ള വിഹിതംകൂടി പോകുന്നതോടെ തുച്ഛമായ ലാഭമെങ്കിലും നേടുന്ന പെട്രോള്‍ പമ്പുകള്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ്‌. ഈ സാഹചര്യത്തില്‍ ചില കേന്ദ്രങ്ങളിലെങ്കിലും ഉപഭോക്താക്കള്‍ക്ക്‌ നല്ല ഉല്‍പ്പന്നം കിട്ടാത്ത സ്ഥിതിയുണ്ടാകുന്നു. അതുകൊണ്ടുതന്നെ കമ്മീഷന്‍ നവീകരിച്ചേ തീരൂ.
പെട്രോള്‍ ബുക്ക്‌ചെയ്യല്‍, പേമെന്റ്‌ അയയ്‌ക്കല്‍, ലോഡ്‌ അലോട്ട്‌മെന്റ്‌, ഫില്ലിംഗ്‌ തുടങ്ങി എല്ലാ മേഖലകളിലും കമ്പനികളുടെ തന്‍പ്രമാണിത്വം ഡീലര്‍മാര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ക്രൂഡ്‌ ഓയില്‍ വില 148 രൂപയായപ്പോള്‍ കമ്പനികളുടെ നിലനില്‍പ്പ്‌ പ്രതിസന്ധിയിലായതിനാല്‍ 2008 ജൂലൈ മുതല്‍ തല്‍ക്കാലത്തേക്ക്‌ പണം ഈ- ബാങ്കിംഗ്‌ വഴി കമ്പനിയുടെ അക്കൗണ്ടില്‍ അടയ്‌ക്കണമെന്ന്‌ നിര്‍ദേശിച്ചു. തല്‍ക്കാലത്തേക്കാണെന്നു കരുതി ഡീലര്‍മര്‍ ഈ- ബാങ്കിംഗുമായി സഹകരിച്ചതോടെ ആ സംവിധാനം കമ്പനികള്‍ അടിച്ചേല്‍പ്പിച്ചു. ഇതും ഏറെ ബുദ്ധിമുട്ടുകള്‍ക്ക്‌ വഴിതെളിച്ചിരിക്കുകയാണ്‌.
രാജ്യത്ത്‌ വാറ്റ്‌ നിയമം നിലവില്‍വന്നപ്പോള്‍ ഉയര്‍ന്ന നികുതി പിരിവ്‌ 12 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ പെട്രോളിനും ഡീസലിനും നികുതി യഥാക്രമം 26, 24 ശതമാനമാക്കി പഴയ കെ.ജി.എസ്‌.ടി നിയമത്തിന്‍കീഴില്‍ രണ്ടാം വില്‍പ്പന നികുതിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. വാറ്റ്‌ നിയമത്തില്‍ വില്‍ക്കുന്ന ലൂബ്രിക്കന്‍സിന്‌ പത്തുലക്ഷം രൂപവരെ വില്‍പ്പനനികുതിയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. എന്നാല്‍ പെട്രോള്‍ പമ്പില്‍ വിറ്റാല്‍ അതിന്‌ നികുതി അടക്കേണ്ട സ്ഥിതിയാണ്‌. ഓരോ പമ്പിലും ഉല്‍പ്പന്നം എത്തിച്ചുതരുന്ന ചെലവടക്കമുള്ള തുകയുടെ ബില്ലാണ്‌ നല്‍കുന്നത്‌. വണ്ടി വാടകയ്‌ക്കും 26 ശതമാനം നികുതി വാങ്ങുന്ന രീതി തുടരുകയാണ്‌. ബില്ലില്‍ ലോറി വാടക പ്രത്യേകമായി കാണിച്ച്‌ അത്‌ നികുതിയില്‍നിന്ന്‌ ഒഴിവാക്കിയേ തീരു-അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കമലാക്ഷന്‍, ഓര്‍ഗനൈസിംഗ്‌ സെക്രട്ടി ആര്‍. ശബരീനാഥ്‌, ജോയിന്റ്‌ സെക്രട്ടറി ജോഷി ചാക്കോ, എറണാകുളം ജില്ലാ പ്രസിഡന്റ്‌ എ. രാജന്‍, സെക്രട്ടറി എന്‍.എസ്‌ അജാസ്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

2009 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

മരുന്നുകളുടെ അമിത വില; യേശുദാസ്‌ രാഷ്ട്രീയ, മത നേതാക്കളുടെ പിന്തുണ തേടി

കൊച്ചി: ജീവന്‍ രക്ഷാ മരുന്നു വില്‍പ്പനയിലെ ചൂഷണം അവസാനിപ്പിക്കുന്നതിന്‌ ഇടപെടല്‍ നടത്തണമെന്ന്‌ ജനപക്ഷം മുഖ്യരക്ഷാധികാരി ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്‌ ഭരണ, രാഷ്‌ട്രീയ, മത മേഖലകളിലെ പ്രമുഖരോട്‌ അഭ്യര്‍ത്ഥിച്ചു.
പ്രധാമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌, കോണ്‍ഗ്രസ്‌, സി.പി.എം, സി.പി.ഐ, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍, പോഷക സംഘനാ ഭാരവാഹികള്‍, സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ബിഷപ്പ്‌ ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ തുടങ്ങിയവര്‍ക്ക്‌ ഇതു സംബന്ധിച്ച്‌ അദ്ദേഹം കത്തയച്ചു. നേരത്തെ ഇതേ ആവശ്യമുന്നയിച്ച്‌ യേശുദാസ്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിക്ക്‌ നിവേദനം നല്‍കിയിരുന്നു.

2009 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

മരുന്നുകളുടെ അമിതവില ; ആന്‍റണിക്ക് യേശുദാസ് നിവേദനം നല്‍കി

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക്‌ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ജനപക്ഷം മുഖ്യ രക്ഷാധികാരി കെ.ജെ. യേശുദാസ്‌ കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണിക്ക്‌ നിവേദനം നല്‍കുന്നു. ബെന്നി ജോസഫ്‌,ടോണി ചമ്മണി എന്നിവര്‍ സമീപം.
കൊച്ചി: ജീവന്‍ രക്ഷാ മരുന്നു വില്‍പ്പനയിലെ വ്യാപകമായ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ജനപക്ഷം കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്ക്‌ നിവേദനം നല്‍കി. ജനപക്ഷം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും ഉള്‍പ്പെടുന്ന നിവേദനം മുഖ്യരക്ഷാധികാരി ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസാണ്‌ ഇന്നു രാവിലെ എറണാകുളം ഗസ്റ്റ്‌ഹൗസില്‍ ആന്റണിക്ക്‌ സമര്‍പ്പിച്ചത്‌. ജനപക്ഷം സംസ്ഥാന കണ്‍വീനര്‍ ബെന്നി ജോസഫും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
മരുന്നുകള്‍ പാവപ്പെട്ടവര്‍ക്ക്‌ ന്യായവിലയ്‌ക്ക്‌ ലഭിക്കുന്നതിന്‌ ത്വരിത നടപടി സ്വീകരിക്കണമെന്ന്‌ അവര്‍ മന്ത്രിയോട്‌ അഭ്യര്‍ത്ഥിച്ചു. ഒരേ കമ്പനിയുടെ മരുന്ന്‌ ഒരേ മെഡിക്കല്‍ ഷോപ്പില്‍നിന്ന്‌ എട്ടുതവണ വാങ്ങിയപ്പോള്‍ വ്യത്യസ്‌ത വിലകള്‍ ഈടാക്കിയതിന്റെ രേഖകളാണ്‌ ക്രമക്കേടിനുള്ള സുപ്രധാന തെളിവായി ജനപക്ഷം സമര്‍പ്പിച്ചിരിക്കുന്നത്‌. 65,499 രൂപ എം.ആര്‍.പിയുള്ള മരുന്നാണ്‌ ഇങ്ങനെ വിവിധ വിലകള്‍ക്ക്‌ വില്‍ക്കുന്നത്‌. ഇതിന്റെ യഥാര്‍ത്ഥ വില കേവലം 8000 രൂപ മാത്രമാണെന്ന്‌ യേശുദാസും ബെന്നിയും ചൂണ്ടിക്കാട്ടി.
ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ നടപടിയെടുക്കേണ്ട സംവിധാനങ്ങള്‍ നിശ്ചലമാണ്‌. കാന്‍സര്‍ ബാധയും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവന്‍രക്ഷാ മരുന്നുകളുടെ വില്‍പ്പനയിലെ പകല്‍ക്കൊള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നു.
മരുന്നുകള്‍ക്ക്‌ എം.ആര്‍.പി നിശ്ചയിക്കുന്നതിന്‌ നിയതമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണം. ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക്‌ വില വര്‍ധിപ്പിക്കുമ്പോള്‍പോലും നടപടിയെടുക്കുന്ന നാട്ടില്‍ മരുന്നുകളുടെ വിലനിര്‍ണയത്തില്‍ നിയന്ത്രണങ്ങളില്ലാത്തതിന്‌ നീതീകരണമില്ല. ഈ മേഖലയിലെ എല്ലാ ക്രമക്കേടുകളും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം.
രാഷ്‌ട്രീയ മേഖലയിലെ ആദര്‍ശശാലികളില്‍ ഒരാളെന്ന നിലയ്‌ക്കാണ്‌ ആന്റണിക്ക്‌ നിവേദനം നല്‍കിയതെന്ന്‌ യേശുദാസ്‌ പറഞ്ഞു. വിശദാംശങ്ങള്‍ പരിശോധിച്ചശേഷം ആവശ്യമായ നടപടി സ്വീകരിക്കാമെന്ന്‌ ആന്റണി വ്യക്തമാക്കി.
(മീഡിയഹബ് ന്യൂസ്)

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls