വായിക്കാന്‍ പറ്റുന്നില്ലേ?

ഇതിലെ പോയി മലയാളം യൂണികോട് ഫോണ്ട് നിള ഡൗണ്‍ലോഡ് ചെയ്താലും

2009 ഒക്‌ടോബർ 31, ശനിയാഴ്‌ച

ഇസ്ലാമിക് ബാങ്ക് വിജ്ഞാപനം പെരുമാറ്റച്ചട്ട ലംഘനമെന്ന് ബി.ജെ.പി

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കും
കൊച്ചി: സംസ്ഥാനത്ത്‌ ശരിഅത്ത്‌ അധിഷ്‌ഠിത ഇസ്‌ലാമിക്‌ ബാങ്ക്‌ തുടങ്ങുന്നതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ആരോപിച്ചു.

ഈ മാസം നാലാം തീയതിയാണ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്‌. ഇസ്ലാമിക്‌ ബാങ്കുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങിയത്‌ 14ാം തീയതിയും. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള കുടുംബയോഗങ്ങളിലും മറ്റും എല്‍.ഡി.എഫ്‌ മന്ത്രിമാരും നേതാക്കളും വിജ്ഞാപനത്തിന്റെ പകര്‍പ്പു കാട്ടി മുസ്‌ലിം വോട്ടര്‍മാരെ സ്വാധീനിക്കന്‍ ശ്രമിക്കുന്നുണ്ട്‌. പെരുമാറ്റച്ചട്ട ലംഘനത്തിന്‌ സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കുമെന്ന്‌ രാധാകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശരീഅത്ത്‌ നിയമമനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബാങ്കിനെ രാജ്യത്തെ പൊതുവായ ബാങ്കിംഗ്‌ നടപടിക്രമങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ല. റിസര്‍വ്‌ ബാങ്ക്‌ നിയോഗിച്ച ഒരു പഠനഗ്രൂപ്പ്‌ ഇസ്ലാമിക്‌ ബാങ്കിംഗ്‌ പ്രായോഗികവും ഫലപ്രദവുമല്ലെന്ന്‌ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത്‌ ആദ്യമായി കേരളത്തില്‍ തുടങ്ങുന്ന ഇസ്‌ലാമിക്‌ ബാങ്കില്‍ കെ.എസ്‌.ഐ.ഡി.സിക്ക്‌ പതിനൊന്നു ശതമാനം ഓഹരി പങ്കാളിത്തമാണ്‌ ഉദ്ദേശിക്കുന്നത്‌. കെ.എസ്‌.ഐ.ഡി.സി ഈ സംരംഭത്തില്‍ പങ്കുചേരുന്നത്‌ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കും.

ഇത്തരമൊരു പദ്ധതിയുമായി സഹകരിച്ച്‌ മുന്നോട്ടുപോകുന്നപക്ഷം കെ.എസ്‌.ഐ.ഡി.സിയുടെ എല്ലാ വായ്‌പ്പാ ഇടപാടുകളും പലിശരഹിതമാക്കാന്‍ തയാറാകണം. മന്ത്രിമാരായ എളമരം കരീമിന്റെയും തോമസ്‌ ഐസക്കിന്റെയും നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ്‌ പദ്ധതിയില്‍ സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പാക്കിയത്‌-രാധാകൃഷ്‌ണന്‍ ആരോപിച്ചു.
----------------

2009 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

രാഷ്ട്രീയ നേതാക്കള്‍ക്ക് സദ്ബുദ്ധി തോന്നാന്‍ കൂട്ടപ്രാര്‍ത്ഥന ഇന്ന്

മീഡിയഹബ് ന്യൂസ് സര്‍വീസ്
കൊച്ചി: ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സ്ദബുദ്ധിയുണ്ടാകുന്നതിനായി എറണാകുളം മാക്കപ്പറന്പ് നിവാസികള്‍ ഇന്ന് വൈകിട്ട്‌ ജില്ലാ കലക്‌ടറുടെ ക്യാമ്പ്‌ ഓഫീസിനു സമീപം നേതാക്കളുടെ ചിത്രത്തില്‍ മാലയിട്ട്‌ കൂട്ടപ്രാര്‍ത്ഥന നടത്തും. രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസവഞ്ചനയില്‍ പ്രതിഷേധിച്ച് ഉപതരെഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിനു മുന്നോടിയായാണിത്.

മാക്കപ്പറന്പില്‍നിന്ന് മെഴുകുതിരികള്‍ കത്തിച്ച് റാലിയായാണ് നാട്ടുകാര്‍ ക്യാന്പ് ഓഫീസ് പരിസരത്തെത്തുക. പ്രധാനമന്ത്രി മുതല്‍ എറണാകുളം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍വരെയുള്ള വിവിധ നേതാക്കളുടെ ചിത്രങ്ങള്‍വെച്ചായിരിക്കും പ്രാര്‍ത്ഥന നടത്തുകയെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ ബെന്നി ജോസഫ് അറിയിച്ചു. പരിപാടി സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും.

പുതുക്കലവട്ടം ലൂര്‍ദ്‌മാതാ പള്ളിക്ക്‌ പിന്നില്‍ കായലിനും റെയില്‍ ലൈനിനും നടുവിലുള്ള മാക്കപ്പറന്പ് തുരുത്തിലേക്ക് റെയില്‍ ലൈനിനടിയിലൂടെ സബ്‌വേ നിര്‍മിക്കാന്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത്.

സെപ്‌റ്റംബര്‍ ആറിനുമുമ്പ്‌ ഇരു മുന്നണിസ്ഥാനാര്‍ത്ഥികളും നേതാക്കളും ഇവിടെയെത്തി സബ്‌വേയുടെ കാര്യത്തില്‍ ഉറപ്പുനല്‍കാത്തപക്ഷം ഏഴാം തീയതി പോളിംഗ്‌ബൂത്തിലെത്തി, വിരലില്‍ മഷിപുരട്ടിയശേഷം വോട്ട്‌ ബഹിഷ്‌കരണം അറിയിച്ച്‌ മടങ്ങുമെന്ന്‌ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നേരത്തെ അറിയിച്ചിരുന്നു.
185 കുടുംബങ്ങളിലായി 895 വോട്ടര്‍മാരാണ്‌ മാക്കപ്പറമ്പിലുള്ളത്‌.

പ്രക്ഷോഭത്തിന്റെ ഭാഗമായി ഇവിടുത്തുകാര്‍ നിലവില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെല്‍മിനലിലേക്കുള്ള റെയില്‍ ലൈനിന്റെ നിര്‍മാണം തടഞ്ഞിരിക്കുകയാണ്‌. വാഹനങ്ങള്‍ വന്നുപോകുന്നതിന്‌ ഉപകരിക്കത്തക്കരീതിയില്‍ സബ്‌വേ നിര്‍മിക്കാന്‍ വിവിധ ഘട്ടങ്ങളിലായി എംപിമാരുടെയും എംഎല്‍എമാരുടെയും ഫണ്ടില്‍നിന്ന്‌ 59 ലക്ഷം രൂപ റെയില്‍വേക്ക്‌ അടച്ചിട്ടുണ്ട്‌.

ഏറ്റവുമൊടുവില്‍ സബ്‌വേ നിര്‍മാണത്തിനുവേണ്ടി ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ സമര്‍പ്പിക്കപ്പെട്ട ഏക അപേക്ഷയില്‍ രണ്ടുകോടി 38 ലക്ഷം രൂപയാണ്‌ ചെലവ്‌ കണക്കാക്കിയിരിക്കുന്നത്‌. ഫണ്ടില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയാല്‍ സബ്‌വേ നിര്‍മിക്കാന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ തയാറാണ്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട്‌ വ്യക്തമാക്കിയിട്ടില്ല.

മുന്നണികള്‍ നിലപാട്‌ വ്യക്തമാക്കിയില്ലെങ്കില്‍ വോട്ട്‌ ബഹിഷ്‌കരിച്ചശേഷം ബൂത്തിന്‌ വെളിയിലെത്തി ഇവിടുത്തെ 200 പേര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മൊബൈല്‍ ബ്ലഡ്‌ബാങ്കില്‍ രക്തദാനം നടത്തും.

വൈകുന്നേം അഞ്ചിന്‌ പത്തു വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട്‌ മാക്കപ്പറമ്പില്‍ പതിച്ചിട്ടുള്ള എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പോസ്റ്ററുകള്‍ വലിച്ചുകീറും. തുടര്‍ന്ന്‌ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്ന സ്ഥലത്ത്‌ ആറുപതു വയസ്സിനു മുകളിലുള്ള സ്‌ത്രീകള്‍ ചാണകവെള്ളം തളിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ എന്‍.എം. ജോര്‍ജ്‌ പറഞ്ഞു.

സെക്രട്ടരിമാരുടെ കാലാവധി-പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കമെന്ന് കോടിയേരി

കൊച്ചി: പാര്‍ട്ടി സെക്രട്ടറിമാരുടെ കാലാവധി നിജപ്പെടുത്താനുള്ള നീക്കം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍പറഞ്ഞു. കാലാവധി സംബന്ധിച്ച് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി ഭാരവാഹികളുടെ കാലാവധി ഒന്പതു വര്‍ഷമായി നിജപ്പെടുത്താന്‍ സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഫോട്ടോ-ആര്‍ച്ച്ബിഷപ്പ് ഡോ. ഡാനിയല്‍ അച്ചാരുപറന്പില്‍


ഇന്ന് അന്തരിച്ച കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെ.സി.ബി.സി) പ്രസിഡന്‍റും വരാപ്പുഴ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയുമായ ഡോ. ഡാനിയല്‍ അച്ചാരുപന്പില്‍.

2009 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

മാക്കപ്പറമ്പ്‌ നിവാസികള്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കും

മീഡിയഹബ് ന്യൂസ് സര്‍വീസ്
കൊച്ചി: ഒന്നരപ്പതിറ്റാണ്ടുകാലം രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ വാഗ്‌ദാനങ്ങളില്‍ വിശ്വസിച്ച്‌ വഞ്ചിതരായ മാക്കപ്പറമ്പ്‌ നിവാസികള്‍ എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കും.

പുതുക്കലവട്ടം ലൂര്‍ദ്‌മാതാ പള്ളിക്ക്‌ പിന്നില്‍ കായലിനും റെയില്‍ ലൈനിനും നടുവിലുള്ള ഈ തരുത്തിലേക്ക്‌ റെയില്‍ ലൈനിനടിയിലൂടെ സബ്‌വേ നിര്‍മിക്കാന്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണിത്‌. സെപ്‌റ്റംബര്‍ ആറിനുമുമ്പ്‌ ഇരു മുന്നണിസ്ഥാനാര്‍ത്ഥികളും നേതാക്കളും ഇവിടെയെത്തി സബ്‌വേയുടെ കാര്യത്തില്‍ ഉറപ്പുനല്‍കാത്തപക്ഷം ഏഴാം തീയതി പോളിംഗ്‌ബൂത്തിലെത്തി, വിരലില്‍ മഷിപുരട്ടിയശേഷം വോട്ട്‌ ബഹിഷ്‌കരണം അറിയിച്ച്‌ മടങ്ങുമെന്ന്‌ മാക്കപ്പറമ്പ്‌ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ എന്‍.എം. ജോര്‍ജ്‌ ജനറല്‍ കണ്‍വീനര്‍ ബെന്നി ജോസഫ്‌, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ്‌ കുമാര്‍ എന്നിവര്‍ അറിയിച്ചു.

185 കുടുംബങ്ങളിലായി 895 വോട്ടര്‍മാരാണ്‌ മാക്കപ്പറമ്പിലുള്ളത്‌. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇവിടുത്തുകാര്‍ നിലവില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെല്‍മിനലിലേക്കുള്ള റെയില്‍ ലൈനിന്റെ നിര്‍മാണം തടഞ്ഞിരിക്കുകയാണ്‌. വാഹനങ്ങള്‍ വന്നുപോകുന്നതിന്‌ ഉപകരിക്കത്തക്കരീതിയില്‍ സബ്‌വേ നിര്‍മിക്കാന്‍ വിവിധ ഘട്ടങ്ങളിലായി എംപിമാരുടെയും എംഎല്‍എമാരുടെയും ഫണ്ടില്‍നിന്ന്‌ 59 ലക്ഷം രൂപ റെയില്‍വേക്ക്‌ അടച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ സബ്‌വേ നിര്‍മാണത്തിനുവേണ്ടി ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ സമര്‍പ്പിക്കപ്പെട്ട ഏക അപേക്ഷയില്‍ രണ്ടുകോടി 38 ലക്ഷം രൂപയാണ്‌ ചെലവ്‌ കണക്കാക്കിയിരിക്കുന്നത്‌.

ഫണ്ടില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയാല്‍ സബ്‌വേ നിര്‍മിക്കാന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ തയാറാണ്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട്‌ വ്യക്തമാക്കിയിട്ടില്ല.മുന്നണികള്‍ നിലപാട്‌ വ്യക്തമാക്കിയില്ലെങ്കില്‍ വോട്ട്‌ ബഹിഷ്‌കരിച്ചശേഷം ബൂത്തിന്‌ വെളിയിലെത്തി ഇവിടുത്തെ 200 പേര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മൊബൈല്‍ ബ്ലഡ്‌ബാങ്കില്‍ രക്തദാനം നടത്തും. വൈകുന്നേം അഞ്ചിന്‌ പത്തു വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട്‌ മാക്കപ്പറമ്പില്‍ പതിച്ചിട്ടുള്ള എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പോസ്റ്ററുകള്‍ വലിച്ചുകീറും. തുടര്‍ന്ന്‌ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്ന സ്ഥലത്ത്‌ ആറുപതു വയസ്സിനു മുകളിലുള്ള സ്‌ത്രീകള്‍ ചാണകവെള്ളം തളിക്കും.

ഇതിനു മുന്നോടിയായി ഈ മാസം 30ന്‌ വൈകിട്ട്‌ എറണാകുളത്ത്‌ ജില്ലാ കലക്‌ടറുടെ ക്യാമ്പ്‌ ഓഫീസിനു സമീപം രാഷ്‌ട്രീയ നേതാക്കന്മാരുടെ ചിത്രത്തില്‍ മാലയിട്ട്‌ അവര്‍ക്ക്‌ സദ്‌ബുദ്ധിയുണ്ടാകുന്നതിനായി പ്രാര്‍ത്ഥനയും നടത്തുമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

ലൂര്‍ദ്ദ്‌മാതാ പള്ളിവികാരി ഫാ. മാര്‍ട്ടിന്‍ അളിയത്ത്‌, റോട്ടറി ക്ലബ്‌ പ്രതിനിധി രഞ്‌ജിനി മേനോന്‍, സേവ്‌ കേരളാ മൂവ്‌മെന്റ്‌ പ്രസിഡന്റ്‌ അഡ്വ. പി.ആര്‍. പത്മനാഭന്‍ തുടങ്ങി 26 പേര്‍ ഉള്‍പ്പെട്ടതാണ്‌ ആക്‌ഷന്‍ കൗണ്‍സില്‍. റസിഡന്റ്‌സ്‌ അസോസിയേഷന്‍സ്‌ അപ്പക്‌സ്‌ കൗണ്‍സില്‍ എറണാകുളം (ഞഅഇഋ), റെഡ്‌ അലേര്‍ട്ട്‌, ഫിയസ്റ്റ ജസ്റ്റീഷ്യ, സേവ്‌ കേരളാ മൂവ്‌മെന്റ്‌ തുടങ്ങി വിവിധ സംഘടനകള്‍ പ്രതിഷേധത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

2009 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

യു.എന്‍ ദിനാഘോഷം


കൊച്ചി:ലയണ്‍സ് ഡിസ്ട്രിക്ട് 324 ഇ 4ന്‍റെ ആഭിമുഖ്യത്തിലുള്ള യു.എന്‍. ദിനാഘോഷം ഒക്ടോബര്‍ 24 ശനിയാഴ്ച്ച വൈകിട്ട് 7.30ന് ഗാന്ധിനഗര്‍ ലയണ്‍സ് കമ്യൂണിറ്റി ഹാളില്‍ നടക്കും. കാലടി സംസ്കൃത സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.


ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ റോയ് വര്‍ഗീസ് അധ്യക്ഷത വഹിക്കും വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ബിനോയ് മത്തായി, ടി.എ. വര്‍ക്കി, സി.വി. നടേശന്‍, കെ. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച

വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷം 15ന്‌

വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷം 15ന്‌ കൊച്ചി: ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ-4ന്റെയും കേരള ഫെഡറേഷന്‍ ഓഫ്‌ ദ ബ്ലൈന്‍ഡി(കെ.എഫ്‌.ബി)ന്റെയും സംയുക്താഭിമുഖ്യത്തില്‍ രാജ്യാന്തര വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷം ഒക്‌ടോബര്‍ 15 ന്‌ കൊച്ചിയില്‍ നടക്കും. അന്ധരായ ഇരുന്നൂറോളംപേരും ലയണ്‍സ്‌ ക്ലബ്‌ അംഗങ്ങളും പങ്കെടുക്കുന്ന റാലി രാവിലെ 11ന്‌ ഹൈക്കോടതി ജംഗ്‌ഷനില്‍ കോര്‍പ്പറേഷന്‍ മേയര്‍ പ്രഫ. മേഴ്‌സി വില്യംസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. ഡെപ്യൂട്ടി മേയര്‍ സി.കെ. മണിശങ്കര്‍ പ്രസംഗിക്കും.

റാലി ടൗണ്‍ഹാളില്‍ സമാപിക്കും. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ അന്ധര്‍ക്കുവേണ്ടി ലയണ്‍സ്‌ ക്ലബ്‌ ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ഫാക്‌ട്‌ സി.എം.ഡി ജോര്‍ജ്‌ സ്ലീബാ നിര്‍വഹിക്കും.ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌ അധ്യക്ഷത വഹിക്കും.

എറണാകുളം ഡി.എം.ഒ ഡോ. കെ.ടി. രമണി, ലയണ്‍സ്‌ വൈസ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍മാരായ ഡോ. ബിനോയ്‌ മത്തായി, ടി.എ. വര്‍ക്കി, കെ.എഫ്‌.ബി സംസ്ഥാന സെക്രട്ടറി രാജു ജോര്‍ജ്‌, എറണാകുളം യൂണിറ്റ്‌ പ്രസിഡന്റ്‌ കെ.ജെ. വര്‍ഗീസ്‌, ലയണ്‍സ്‌ സെക്‌ടര്‍ കോ ഓര്‍ഡിനേറ്റര്‍ എല്‍.ആര്‍.ആര്‍, വാര്യര്‍ എന്നിവര്‍ പ്രസംഗിക്കും.

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ജനങ്ങളെ വഞ്ചിച്ചു-രാധാകൃഷ്ണന്‍

ആസിയാന്‍ കരാറിനെതിരെ ബി.ജെ.പി. വൈപ്പിന്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ മാര്‍ച്ച്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യുന്നു. കെ.ടി. ബിനീഷ്‌, പി.എസ്‌. ഷമ്മി, ടി.ജി. സുരേന്ദ്രന്‍, കെ.എസ്‌. സുരേഷ്‌, സ്റ്റീഫന്‍ റോഡ്രിഗ്‌സ്‌, കെ.കെ. വേലായുധന്‍, വി.ബി. സാബു തുടങ്ങിയവര്‍ സമീപം.

വൈപ്പിന്‍: ആസിയാന്‍ കരാറിനെ പിന്തുണക്കുക വഴി കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇവിടുത്തെ കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗത്തെ വഞ്ചിച്ചിരിക്കുകയാണെന്ന്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ആരോപിച്ചു. വ്യവസ്ഥകള്‍ വെളിപ്പെടുത്തുകയോ മതിയായ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെ കരാറില്‍ ഒപ്പുവെച്ച കേന്ദ്രസര്‍ക്കാര്‍ മറ്റു പല രാജ്യങ്ങളുടെയും കുത്തക മുതലാളിമാരുടെയും താല്‍പര്യങ്ങള്‍ക്ക്‌ വഴങ്ങുകയായിരുന്നെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആസിയാന്‍ കരാറിനെതിരെ ബി.ജെ.പി. വൈപ്പിന്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വൈപ്പിന്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരാറിനെക്കുറിച്ച്‌ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടത്തണമെന്ന ബി.ജെ.പിയുടെ ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. ഏറെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ട കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പാടെ അവഗണിച്ചാണ്‌ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌. കേരളത്തിലെ നാളികേരകൃഷിയും മത്സ്യമേഖലയും പ്രതിസന്ധിയുടെ നിഴലിലായിക്കഴിഞ്ഞു. പട്ടിണിയോടു പടവെട്ടുന്ന മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെ പല സമീപനങ്ങളും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്‌.

മത്സ്യബന്ധനത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കമാണ്‌ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇക്കാര്യത്തിലും മതിയായ പഠനമോ വിലയിരുത്തലോ അഭിപ്രായരൂപീകരണമോ നടത്തിയിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌-രാധാകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.

ചെങ്ങറയില്‍ സമരം ചെയ്‌തിരുന്ന ബഹുഭൂരിപക്ഷംപേരും ഒരു സെന്റു ഭൂമിപോലും ഇല്ലാത്തവരാണെന്ന വസ്‌തുത ഏറെ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്‌. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി മാറിക്കൊണ്ടിരിക്കെ സ്വന്തമായി ഭൂമിയോ സ്ഥിര വരുമാനമാര്‍ഗമോ ഇല്ലാതെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ്‌ ആസിയാന്‍ കരാര്‍പോലെയുള്ള സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടികളുടെ ഇരകളാകുന്നത്‌-അദ്ദേഹം പറഞ്ഞു.

വൈപ്പിന്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ പി.എസ്‌. ഷമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ.എസ്‌. ബാബു, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. ബിനീഷ്‌, വൈസ്‌ പ്രസിഡന്റുമാരായ സി.ജി. സുരേന്ദ്രന്‍, കെ.കെ. വേലായുധന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌. സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.പി.എസ്‌. ഷമ്മിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്‌ച്ച മുനമ്പത്ത്‌ ആരംഭിച്ച വാഹനജാഥ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ മാര്‍ച്ചോടെ സമാപിച്ചു. ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌ അഡ്വ. പി.ജെ. തോമസ്‌ ജാഥ ഉദ്‌ഘാടനം ചെയ്‌തു.


തേക്കടി ബോട്ടപകടം: ജനപക്ഷം വിദഗ്‌ധാന്വേഷണത്തിന്‌

അറസ്റ്റിലായ ഡ്രൈവര്‍ക്ക്‌ നിയമസഹായം നല്‍കും
കൊച്ചി: തേക്കടി ബോട്ട്‌ ദുരന്തത്തെക്കുറിച്ച്‌ വിദഗ്‌ധര്‍ ഉള്‍പ്പെടുന്ന സമിതിയെക്കൊണ്ട്‌ അന്വേഷണം നടത്തിച്ച്‌ പത്തു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിക്കും ഹൈക്കോടതി ചീഫ്‌ ജസ്റ്റീസിനും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന്‌ ജനപക്ഷം രക്ഷാധികാരി ഗായകന്‍ കെ.ജെ. യേശുദാസ്‌ അറിയിച്ചു.
ബോട്ടപകടത്തിന്റെ കാരണമെന്തെന്ന്‌ ഇനിയും സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക്‌ സാധിക്കാത്ത സാഹചര്യത്തിലാണ്‌ സംഘടന അന്വേഷണത്തിന്‌ മുന്‍കൈ എടുക്കുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയില്‍നിന്ന്‌ വിരമിച്ച രണ്ട്‌ ജഡ്‌ജിമാരും രണ്ട്‌ ഷിപ്പ്‌ എന്‍ജീനിയര്‍മാരും സേഫ്‌റ്റി ഇന്‍സ്‌പെട്‌കര്‍മാരും അന്വേഷണ സംഘത്തിലുണ്ടാകും. അപകടത്തില്‍പെട്ട ജലകന്യക എന്ന ബോട്ട്‌ വാങ്ങുന്നതിന്‌ കെ.ടി.ടി.സി. നടത്തിയ സാമ്പത്തിക ഇടപാടുകള്‍, ബോട്ട്‌ നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവ സംഘം പരിശോധിക്കും. ഇതിനായി വിവരാവകാശ നിയമത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന്‌ ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫ്‌ അറിയിച്ചു.
കുമരകം ബോട്ടപകടം അന്വേഷിച്ച ജസ്റ്റീസ്‌ കെ. നാരായണക്കുറുപ്പ്‌ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാതെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ക്കെല്ലാം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്‌ വിഫലമാണ്‌. ബോട്ട്‌ ഡ്രൈവര്‍ വിക്‌ടര്‍ മാനുവലിനെ മാത്രം ബലിയാടാക്കി യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക്‌ രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നത്‌ അംഗീകരിക്കാനാവില്ല. ഡ്രൈവര്‍ക്ക്‌ ജനപക്ഷം ആവശ്യമായ നിയമസഹായം നല്‍കും. വിക്‌ടറിന്റെ അനുജനുമായി സംഘടനയുടെ പ്രതിനിധികള്‍ ബന്ധപ്പെട്ടിട്ടുണ്ട്‌- യേശുദാസ്‌ പറഞ്ഞു.

2009 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

അന്ധരുടെ ആത്മവിശ്വാസം വിളിച്ചോതി വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷം

കൊച്ചി: വൈകല്യത്തെ മനസ്സാന്നിധ്യംകൊണ്ട്‌ തോല്‍പ്പിച്ചവര്‍ ഒത്തുചേര്‍ന്ന രാജ്യാന്തര വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷം നഗരത്തിന്‌ വേറിട്ട അനുഭവമായി. ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ-4ഉം കേരള ഫെഡറേഷന്‍ ഓഫ്‌ ദി ബ്ലൈന്‍ഡ്‌ (കെ.എഫ്‌.ബി) എറണാകുളം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആഘോഷത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഇരുന്നൂറോളം അന്ധരാണ്‌ പങ്കെടുത്തത്‌.



രാവിലെ എറണാകുളം ഹൈക്കോടതി ജംഗ്‌ഷനില്‍ മേയര്‍ പ്രഫ. മേഴ്‌സി വില്യംസ്‌ റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. കെ.എഫ്‌.ബി ജില്ലാ പ്രസിഡന്റ്‌ കെ.ജെ. വര്‍ഗീസിന്‌ കെ.ബാബു എം.എല്‍.എ വൈറ്റ്‌ കെയ്‌ന്‍ കൈമാറി. ഡെപ്യൂട്ടി മേയര്‍ സി.കെ. മണിശങ്കര്‍ ആശംസകളര്‍പ്പിച്ചു.വര്‍ണബലുണുകളും അന്ധരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്ന പ്ലക്കാര്‍ഡുകളും വൈറ്റ്‌ കെയ്‌നുകളുമായി ഫെഡറേഷന്റെയും ലയണ്‍സ്‌ ക്ലബിന്റെയും അംഗങ്ങള്‍ അണിനിരന്ന റാലിക്ക്‌ ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌ നേതൃത്വം നല്‍കി.

രാജ്യാന്തര വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷണത്തോടനുബന്ധിച്ച്‌ കൊച്ചിയില്‍ ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ-4ഉം കേരള ഫെഡറേഷന്‍ ഓഫ്‌ ദി ബ്ലൈന്‍ഡ്‌ (കെ.എഫ്‌.ബി) എറണാകുളം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റാലി കോര്‍പ്പറേഷന്‍ മേയര്‍ പ്രഫ. മേഴ്‌സി വില്യംസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്നു. ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌, കെ. ബാബു എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ സി.കെ. മണിശങ്കര്‍ എന്നിവര്‍ സമീപം.


തുടര്‍ന്ന്‌ ടൗണ്‍ഹാളില്‍ ചേര്‍ന്ന പൊതു സമ്മേളനം പി.രാജീവ്‌ എം.പി ഉദ്‌ഘാടനം ചെയ്‌തു. ശാരീരിക പരമിതികളെ അതിജീവിക്കുന്നുണ്ടെങ്കിലും അന്ധര്‍ക്ക്‌ സമൂഹം അര്‍ഹിക്കുന്ന പിന്തുണ നല്‍കുന്നില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. റെയില്‍വേയില്‍ വികലാംഗരുടെ അയ്യായിരത്തോളം ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന്‌ റെയില്‍വേ ബജറ്റ്‌ അവതരണ വേളയില്‍ പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യത്തിനായി തുടര്‍ന്നും സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.സമൂഹത്തിന്‌ എന്തെങ്കിലും തിരിച്ചു നല്‍കുന്ന സമീപനം കുറഞ്ഞുവരുന്ന കാലത്ത്‌ ലയണ്‍സ്‌ ക്ലബ്‌ അന്ധര്‍ക്കുവേണ്ടി ചെയ്യുന്ന സേവനം മഹത്തരമാണെന്ന്‌ രാജീവ്‌ വിലയിരുത്തി.



അന്ധരുടെ സഞ്ചാരസ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതു സംബന്ധിച്ചും അവരുടെ ആവശ്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുമുള്ള അവസരമാണ്‌ വൈറ്റ്‌ കെയ്‌ന്‍ ദിനാഘോഷമെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌ പറഞ്ഞു.അന്ധര്‍ക്കുവേണ്ടി ലയണ്‍സ്‌ ക്ലബ്‌ നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്‌ഘാടനം കേരള റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ ടി.കെ. ജോസ്‌ നിര്‍വഹിച്ചു.



നേത്രദാന ബോധവത്‌കരണ പോസ്റ്റര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. രമണിക്ക്‌ നല്‍കി സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ പ്രകാശനംചെയ്‌തു. പതിനഞ്ചു വര്‍ഷം മുമ്പ്‌ മരണക്കിടക്കയിലായിരുന്ന അച്ഛന്റെ മനസ്സറിഞ്ഞ്‌ അദ്ദേഹത്തിന്റെ കണ്ണുകള്‍ രണ്ടുപേര്‍ക്കായി ദാനം ചെയ്‌തിനെക്കുറിച്ച്‌ മോഹനവര്‍മ വിവരിച്ചു.



കെ. എഫ്‌. ബി സംസ്ഥാന സെക്രട്ടറി രാജു ജോര്‍ജ്‌, ജില്ലാ പ്രസിഡന്റ്‌ കെ.ജെ. വര്‍ഗീസ്‌, സെക്രട്ടറി കെ.ആര്‍. ഔസേപ്പ്‌, ലയണ്‍സ്‌ വൈസ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍മാരായ ഡോ. ബിനോയ്‌ മത്തായി, ടി.എ. വര്‍ക്കി, ജനറല്‍ കണ്‍വീനര്‍ എല്‍.ആര്‍.എര്‍ വാര്യര്‍, മുന്‍ ഗവര്‍ണര്‍മാരായ ദാസ്‌ മങ്കിടി, പി.എം.ഈപ്പന്‍,. രാമചന്ദ്രന്‍നായര്‍, ഡിസ്‌ട്രിക്‌ട്‌ കാബിനറ്റ്‌ സെക്രട്ടറി എന്‍.സി.വി. കുറുപ്പ്‌, ട്രഷറര്‍ വിശ്വനാഥന്‍, പ്രോജക്‌ട്‌ കോ ഓര്‍ഡിനേറ്റര്‍ അമര്‍നാഥ്‌, സെക്‌ടര്‍ കോ ഓര്‍ഡിനേറ്റര്‍ കെ.എ. മത്തായി, ലയണസ്‌ പ്രസിഡന്റ്‌ സുധാ ശിവാനന്ദന്‍, റാണി റോയ്‌, ലയണസ്‌ ലിയോ കൗണ്‍സില്‍ പ്രസിഡന്റ്‌ നീനു ആന്റണി, എന്നിവര്‍ പങ്കെടുത്തു.

2009 ഒക്‌ടോബർ 3, ശനിയാഴ്‌ച

റോഡ്സുരക്ഷാബോധവത്കരണം വ്യാപകമാക്കണം-മന്ത്രി

ലയണ്‍സ്‌ ക്ലബ്‌സ്‌ ഇന്റര്‍നാഷല്‍ ഡിസ്‌ട്രിക്‌റ്റ്‌ 324 ഇ-4ന്റെ ആഭിമുഖ്യത്തില്‍ മൂന്നു ജില്ലകളില്‍ നടത്തുന്ന റോഡ്‌ സുരക്ഷാ മാസാചരണം തൊടുപുഴ ലയണ്‍സ്‌ ഹാളില്‍ മന്ത്രി പി.ജെ. ജോസഫ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ജോസ്‌ താണപ്പനാല്‍, കെ.വി.മത്തായി, റോയ്‌ വര്‍ഗീസ്‌, ഡോ. ബിനോയ്‌ മത്തായി, സി.എസ്‌ ഡേവിഡ്‌, പി.കൃഷ്‌ണകുമാര്‍, ഷാജി മണക്കാട്ട്‌ എന്നിവര്‍ സമീപം.

തൊടുപുഴ: കേരളത്തിലെ പരിമിതമായ ഗതാഗത സൗകര്യങ്ങളില്‍ റോഡ്‌ സുരക്ഷ സംബന്ധിച്ച ബോധവത്‌കരണം വ്യാപകമാക്കേണ്ടതുണ്ടെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി.ജെ. ജോസഫ്‌ പറഞ്ഞു. ലയണ്‍സ്‌ ക്ലബും മറ്റു സംഘടനകളും മാധ്യമസ്ഥാപനങ്ങളും വിദ്യാര്‍ഥികളുമൊക്കെ ഈ മേഖലയില്‍ ചെയ്‌തുവരുന്ന സേവനങ്ങള്‍ സ്‌തുത്യര്‍ഹമാണെന്ന്‌ അദ്ദേഹം വിലയിരുത്തി. തൊടുപുഴ ലയണ്‍സ്‌ ഹാളില്‍ }ലയണ്‍സ്‌ ക്ലബ്‌സ്‌ ഇന്റര്‍നാഷല്‍ ഡിസ്‌ട്രിക്‌റ്റ്‌ 324 ഇ-4ന്റെ ആഭിമുഖ്യത്തില്‍ മൂന്നു ജില്ലകളില്‍ നടത്തുന്ന റോഡ്‌ സുരക്ഷാ മാസാചരണം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഒരു ദിവസം ശരാശരി ഏഴു പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. അപകടവാര്‍ത്തകളില്ലാത്ത ഒരു ദിവസം പോലുമില്ല. അപകടങ്ങള്‍ കുറയ്‌ക്കുന്നതിന്‌ റോഡുകളുടെ നില മെച്ചപ്പെടുത്തുകയും രൂപരേഖയില്‍തന്നെ കാതലായ മാറ്റങ്ങള്‍ വരുത്തുകയും കിടയറ്റ സിഗ്നല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.

ഇതിലൊക്കെ ഉപരിയായി നിലവിലുള്ള സാഹചര്യത്തില്‍ റോഡ്‌ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌. അപകടങ്ങള്‍ കുറയ്‌ക്കുന്ന കാര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക്‌ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. എവിടെയും അപകടം പതിയിരിക്കുന്നു എന്ന ചിന്തയോടെയാവണം വാഹനങ്ങള്‍ ഓടിക്കേണ്ടത്‌. മറ്റു വാഹനങ്ങള്‍ ഓടിക്കുന്നവരുടെ വീഴ്‌ച്ചകള്‍കൊണ്ടും നമുക്ക്‌ അപകടമുണ്ടാകാം എന്ന ബോധ്യത്തോടെ മുന്‍കരുതല്‍ സ്വീകരിക്കണം.

ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 324 ഇ-4ന്റെ റോഡ്‌ സുരക്ഷാ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മറ്റ്‌ പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാകണം. ഡ്രൈവര്‍മാര്‍ക്ക്‌ സൗജന്യ ഇന്‍ഷുറന്‍ നല്‍കുന്ന പരിപാടിയും ഏറെ പ്രശംസാര്‍ഹമാണ്‌-മന്ത്രി പറഞ്ഞു.
ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൊടുപുഴ ലയണ്‍സ്‌ ക്ലബ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രാഫിക്‌ ഐലന്റിന്റെ നിര്‍മാണവും ഡ്രൈവര്‍മാര്‍ക്കുള്ള ഇന്‍ഷുറന്‍സ്‌ വിതരണവും മന്ത്രി ഉദ്‌ഘാടനം ചെയ്‌തു.

യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌ സീനിയര്‍ മാനേജര്‍ പി.കൃഷ്‌ണകുമാര്‍, തൊടുപുഴ ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോസ്‌ താണപ്പനാല്‍, സോണ്‍ ചെയര്‍മാന്‍ ജോര്‍ജ്‌ കാപ്പന്‍ എന്നിവരും ഇന്‍ഷുറന്‍സ്‌ വിതരണം നിര്‍വഹിച്ചു.
വൈസ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ ഡോ. ബിനോയ്‌ മത്തായി സ്വാഗതവും ഡിസ്‌ട്രിക്‌ട്‌ കോ ഓര്‍ഡിനേറ്റര്‍ കെ.വി. മത്തായി നന്ദിയും പറഞ്ഞു.

ഡ്രൈവര്‍മാര്‍ക്കുവേണ്ടി സംഘടിപ്പിച്ച ബോധവത്‌കരണ പരിപാടിയില്‍ ജോയിന്റ്‌ ആര്‍.ടി.ഒ സാജന്‍ കെ. ജോസഫ്‌ ക്ലാസെടുത്തു. ജോയിന്റ്‌ ക്യാബിനറ്റ്‌ സെക്രട്ടറി എസ്‌,രാജന്‍ കോ ഓര്‍ഡിനേറ്ററായിരുന്നു.

റോഡ്‌ സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച്‌ ഇടുക്കി, ആലപ്പുഴ, എറണാകുളം മേഖലകളിലെ 92 ലണ്‍സ്‌ ക്ലബുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക്‌ സേഫ്‌റ്റി ക്ലബുകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ക്ക്‌ ഈ മാസം ഒന്നാം തീയതി തുടക്കം കുറിച്ചതായി ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ റോയ്‌ വര്‍ഗീസ്‌ അറിയിച്ചു.
-------------------------------------

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls