വായിക്കാന്‍ പറ്റുന്നില്ലേ?

ഇതിലെ പോയി മലയാളം യൂണികോട് ഫോണ്ട് നിള ഡൗണ്‍ലോഡ് ചെയ്താലും

2010 ഫെബ്രുവരി 19, വെള്ളിയാഴ്‌ച

മെഡെക്സ് 2010-ചിത്രങ്ങള്‍




ഹൃദ്രോഗം; സമഗ്രവിവരങ്ങളുമായി ഡോ. ജോര്‍ജ്‌ തയ്യിലിന്റെ പുസ്‌തകം




കൊച്ചി: പ്രശസ്‌ത ഹൃദ്രോഗവിദഗ്‌ധന്‍ ഡോ. ജോര്‍ജ്‌ തയ്യില്‍ എഴുതിയ `ഹാര്‍ട്ടറ്റാക്ക്‌ ഭയപ്പെടാതെ ജീവിക്കാം' എന്ന പുസ്‌തകം പ്രഫ. എം.കെ. സാനു പ്രകാശനം ചെയ്‌തു. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ കുടുംബദീപം ചീഫ്‌ എഡിറ്റര്‍ ഫാ. ചെറിയാന്‍ കുനിയന്തോടത്ത്‌ ആദ്യ കോപ്പി ഏറ്റുവാങ്ങി.
രോഗം ചികിത്സിക്കുക എന്നതിനേക്കാള്‍ വരാതിക്കുന്നതിന്‌ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സഹായിക്കുക എന്ന ധര്‍മത്തിന്‌ മുന്‍തൂക്കം നല്‍കിക്കൊണ്ടാണ്‌ ഡോ. ജോര്‍ജ്‌ തയ്യില്‍ പുസ്‌തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതെന്ന്‌ പ്രഫ. സാനു വിലയിരുത്തി. ഹൃദയത്തിന്റെ ഘടന, പ്രവര്‍ത്തനരീതി, ഹൃദ്രോഗം തുടങ്ങി എല്ലാ കാര്യങ്ങളും ശാസ്‌ത്രീയമായി വിശകലനം ചെയ്യുന്നതിനൊപ്പം ഏതു വായനക്കാരനും അനായാസം മനസിലാക്കത്തക്കവിധം ലളിതമായി പ്രതിപാദിക്കുകയും ചെയ്‌തിരിക്കുന്നു-അദ്ദേഹം ചൂണ്ടിക്കാട്ടി.

2015 ആകുമ്പോഴേക്കും കേരളത്തില്‍ അന്‍പതുശതമാനം പേര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യമുണ്ടെന്ന്‌ ഈ പുസ്‌തകത്തില്‍ പറയുന്നു. ഏറ്റവും അധികം അകാലമൃത്യു സംഭവിക്കാന്‍ പോകുന്നതും ഹൃദ്രോഗംമൂലമാണ്‌. അതുകൊണ്ടുതന്നെ ഇതിലൂടെ പകര്‍ന്നു നല്‍കുന്ന വിവരങ്ങള്‍ക്ക്‌ പ്രസക്തി വര്‍ധിക്കുന്നു. മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള വൈദ്യശാസ്‌ത്രസംബന്ധിയായ ഗ്രന്ഥങ്ങളില്‍ പ്രഥമസ്ഥാനം അര്‍ഹിക്കുന്ന ഈ പുസ്‌തകം ഡോ. തയ്യിലിന്റെ ബെസ്റ്റ്‌ സെല്ലറുകളായ മുന്‍രചകളെ മറികടക്കട്ടെ എന്ന്‌ ആശംസിക്കുന്നു--പ്രഫ സാനു കൂട്ടിച്ചേര്‍ത്തു.

സാഹിത്യരംഗത്തുനിന്ന്‌ വൈദ്യശാസ്‌ത്ര മേഖലയിലെത്തിയ ഡോ. തയ്യിലിന്റെ ആരോഗ്യഗ്രന്ഥങ്ങള്‍ സവിശേഷമായ രചനാശൈലികൊണ്ട്‌ ശ്രദ്ധേയമാണെന്ന്‌ ഫാ. ചെറിയാന്‍ കുനിയന്തോടത്ത്‌ പറഞ്ഞു.ഇന്ത്യാവിഷന്‍ ചീഫ്‌ ന്യൂസ്‌ കണ്‍സള്‍ട്ടന്റ്‌ എ.സഹദേവന്‍, ഡോ. കെ.എം.മാത്യു, ഡോ. ജോര്‍ജ്‌ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ വില 110 രൂപയാണ്‌.

എറണാകുളം ലൂര്‍ദ്‌ ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. ജോര്‍ജ്‌ തയ്യിലിന്റെ മൂന്നാമത്തെ മലയാള പുസ്‌തകമാണിത്‌. പുസ്‌തകത്തിന്റെ വില്‍പ്പനയില്‍നിന്ന്‌ തനിക്കു ലഭിക്കുന്ന ലാഭം നിര്‍ധനരായ ഹൃദ്രോഗികള്‍ക്ക്‌ നല്‍കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

2010 ഫെബ്രുവരി 14, ഞായറാഴ്‌ച

ഹയര്‍ സെക്കന്‍ഡറിയിലെ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണം-എച്ച്‌.എസ്‌.എസ്‌.ടി.എ


ഡിപ്പാര്‍ട്ട്‌മെന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍(എച്ച്‌.എസ്‌.എസ്‌.ടി.എ)
സംസ്ഥാന പ്രസിഡന്‍റ് പി. വേണുഗോപാലും സെക്രട്ടറി ഡോ. സാബു ജി. വര്‍ഗീസും


കൊച്ചി: ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറേറ്റിലെയും മേഖലാ ഓഫീസുകളിലെയും ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പ്രക്ഷോഭം ആരംഭിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍(എച്ച്‌.എസ്‌.എസ്‌.ടി.എ) സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഹയര്‍ സെക്കന്‍ഡറിയിലെ ജൂണിയര്‍ അധ്യാപകരുടെ പ്രമോഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാത്തപക്ഷം ഈ മാസംതന്നെ പ്രത്യക്ഷസമരപരിപാടികള്‍ ആരംഭിക്കുമെന്ന്‌ എറണാകുളം അധ്യാപകഭവനില്‍ ഇന്നലെ (ഫെബ്രുവരി 14)നടന്ന യോഗത്തിനുശേഷം സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
ഗവണ്‍മെന്റ്‌ ജീവനക്കാരുടെ അവകാശമായ ജനറല്‍ ട്രാന്‍സ്‌ഫര്‍ ത്വരിതപ്പെടുത്തുക, രണ്ടു വര്‍ഷം സര്‍വീസ്‌ പൂര്‍ത്തിയാക്കിയ മുഴുവന്‍ ജൂണിയര്‍ അധ്യാപകര്‍ക്കും സീനിയറായി സ്ഥാനക്കയറ്റം കൊടുക്കുക, ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകളുടെ ജില്ലാ സ്‌ക്വാഡുകള്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ വേതനപരിഷ്‌കരണത്തിനുള്ള കമ്മീഷനെ ഉടന്‍ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്ന ഒന്‍പതു പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു.

സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജയപ്രദീപ്‌(എറണാകുളം), കെ.കെ. ഷാജി(കൊല്ലം), സുരേഷ്‌കുമാര്‍(തൃശൂര്‍), അനില്‍ എം. ജോര്‍ജ്‌(പത്തനംതിട്ട), പി. അബ്‌ദുള്‍ സമദ്‌(മലപ്പുറം),സി.എല്‍. വിത്സണ്‍(കോട്ടയം), വിനോദ്‌(ആലപ്പുഴ), വിനുരാജ്‌(വയനാട്‌), ശേഖര്‍(തിരുവനന്തപുരം) എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

സഘടനയുടെ പുതിയ ഭാരവാഹികളായി പി. വേണുഗോപാല്‍(കോട്ടയം)-പ്രസിഡന്റ്‌, പി.എം. ജയരാജന്‍(മലപ്പുറം), എ. നൗഷാദ്‌(പത്തനംതിട്ട), ആര്‍. സന്തോഷ്‌കുമാര്‍(പത്തനംതിട്ട), സി.ബി തോമസ്‌(കോട്ടയം), എം. സന്തോഷ്‌കുമാര്‍(കോഴിക്കോട്‌), എന്‍.കെ. വല്‍സ(എറണാകുളം)-വൈസ്‌ പ്രസിഡന്റുമാര്‍, ഡോ. സാബു.ജി വര്‍ഗീസ്‌(പത്തനംതിട്ട)-ജനറനല്‍ സെക്രട്ടറി, പി.കെ. രാജന്‍(കോഴിക്കോട്‌), പി. സോമന്‍(കണ്ണൂര്‍) പി.കെ. വാസു(മലപ്പുറം). കെ.ആര്‍. മണികണ്‌ഠന്‍(തൃശൂര്‍). വി.എ. മാര്‍ട്ടിന്‍(എറണാകുളം), കെ. ബാബു(ആലപ്പുഴ), കെ.കെ. ഷാജി(കൊല്ലം), ഡി. വിജയന്‍(തിരുവനന്തപുരം), രാധാകഷ്‌ണന്‍(കാസര്‍കോട്‌)-സെക്രട്ടറിമാര്‍, പി.വി. ബുക്കര്‍ജി(പാലക്കാട്‌)-ട്രഷര്‍ എന്നിവരെ തെരഞ്ഞെടുത്തു.

സി. ജോസുകുട്ടി ഉപദേശകശസമിതി ചെയര്‍മാനും മുന്‍ ജനറല്‍ സെക്രട്ടറി കെ. വിജയന്‍പിള്ള സമിതി കണ്‍വീനറുമാണ്‌. ലീഗല്‍ സെല്‍ കണ്‍വീനറായി ആഡ്വ. കെ. കുഞ്ഞികൃഷ്‌ണനെ തെരഞ്ഞെടുത്തു.


അസ്ഥികൂടങ്ങള്‍ ആടിപ്പാടി;സന്ദര്‍ശകര്‍ കൂടെപ്പാടി

കളമശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രദര്‍ശനത്തില്‍ അസ്ഥികൂടങ്ങളുടെ ഗാനമേളയ്‌ക്കൊപ്പം ആടിപ്പാടുന്ന സന്ദര്‍ശകര്‍.

മെഡെക്‌സില്‍ സന്ദര്‍ശകപ്രവാഹം



കൊച്ചി: വൈദ്യശാസ്‌ത്ര അറിവുകളുടെ കലവറയില്‍ വാലന്റൈന്‍സ്‌ ദിനാഘോഷം വേറിട്ട പരിപാടികള്‍കൊണ്ട്‌ ശ്രദ്ധേയമായി. കളമശേരി കോ-ഓപ്പറേറ്റീവ്‌ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രദര്‍ശനം-മെഡെക്‌സ്‌ 2010ല്‍ അസ്ഥികൂടങ്ങളുടെ ഗാനമേളയും ബെസ്റ്റ്‌ കപ്പിള്‍, പ്രണയഗാന മത്സരങ്ങളും പ്രണയദിനാഘോഷത്തിന്‌ കൊഴുപ്പേകി.


ഫിസിയോളജി വകുപ്പില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിലാണ്‌ `അസ്ഥി- ദ ബോണ്‍ ബാന്‍ഡ്‌' എന്ന പേരില്‍ അസ്ഥികൂടങ്ങളുടെ ഗാനമേള സജ്ജീകരിച്ചത്‌. ഇവിടെ സന്ദര്‍ശകര്‍ക്കും പാടാന്‍ ക്രമീകരണമേര്‍പ്പെടുത്തിയിരുന്നു. സംഘമായെത്തിയ പലരും ബോണ്‍ ബാന്‍ഡിനൊപ്പം അടിപ്പാടിയാണ്‌ മടങ്ങിയത്‌. ഫിസിയോളജി വിഭാഗത്തില്‍തന്നെനടന്ന പ്രണയഗാന മത്സരവും കാര്‍ഡിയോളജി വിഭാഗത്തിലെ ബെസ്റ്റ്‌ കപ്പിള്‍ മത്സരവും സന്ദര്‍ശകരുടെ പങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായി.


ദുരെ സ്ഥലങ്ങളില്‍നിന്നുവരെ ആളുകള്‍ എത്തിത്തുടങ്ങിയതോടെ പ്രദര്‍ശനത്തിന്‌ തിരക്ക്‌ ഗണ്യമായി വര്‍ധിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ ടിക്കറ്റെടുത്ത്‌ മണിക്കൂറുകള്‍ കാത്തുനിന്നശേഷമാണ്‌ ഏറെപ്പേര്‍ക്കും പ്രദര്‍ശന ഹാളില്‍ പ്രവേശിക്കാനായത്‌.


ഇന്ന്‌(ഫെബ്രുവരി 15) ചെസ്റ്റ്‌ ആന്‍ഡ്‌ ടിബി വിഭാഗത്തില്‍ `ക്ഷയരോഗവും പ്രതിവിധികളും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിന്‌ ഡോ.കെ.ജി.ആര്‍ മല്ലന്‍ നേതൃത്വം നല്‍കും.

2010 ഫെബ്രുവരി 12, വെള്ളിയാഴ്‌ച

എച്ച്‌.എസ്‌.എസ്‌.ടി.എ സമ്മേളനം തുടങ്ങി

കൊച്ചി: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ പത്തൊമ്പതാമത്‌ സംസ്ഥാന സമ്മേളനം എറണാകുളം അധ്യാപകഭവനില്‍ സംസ്ഥാന നിര്‍വാഹക സമിതിയോഗത്തോടെ ഇന്നലെ(ഫെബ്രുവരി 12) ആരംഭിച്ചു.

തുടര്‍ന്ന്‌ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ്‌ പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. സാബു ജി. വര്‍ഗീസ്‌ റിപ്പോര്‍ട്ടും ട്രഷര്‍ പി. വി മുഖര്‍ജി കണക്കും അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ വി.എ മാര്‍ട്ടിന്‍, ജില്ലാ സെക്രട്ടറി അഭിലാഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ജൂനിയര്‍ സീനിയര്‍ പ്രമോഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുക. അഡ്‌മിനിസ്‌ട്രേറ്റീവ്‌ സ്‌പെഷ്യല്‍ റൂള്‍സ്‌ രൂപീകരിക്കുക, ഹയര്‍ സെക്കന്‍ഡറി ജില്ലാതല ഓഫീസുകള്‍ രൂപീകരിക്കുക, ഡെപ്യൂട്ടേഷന്‍ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങുന്ന പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

ഇന്നു(ഫെബ്രുവരി 13) രാവിലെ 8.45ന്‌ പ്രസിന്റ്‌ പി. വേണുഗോപാല്‍ പതാകയുയര്‍ത്തും. പത്തിന്‌ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി.സോമന്‍ അധ്യക്ഷത വഹിക്കും. പതിനൊന്നിന്‌ പൊതുസമ്മേളനം കെ.പിധനപാലന്‍ എംപി ഉദ്‌ഘാടനംചെയ്യും. പി. വേണുഗോപാല്‍ അധ്യക്ഷതവഹിക്കും. തുടര്‍ന്ന്‌ നടക്കുന്ന വിദ്യാഭ്യാസസമ്മേളനം വി.ഡി. സതീശന്‍ എം.എല്‍.എയും യാത്രയ്യപ്പ്‌ സമ്മേളനം ഡോമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എയും ഉദ്‌ഘാടനംചെയ്യും. അസോസിയേഷന്റെ അവാര്‍ഡ്‌ വിതരണം ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ പ്രഫ. സി.പി. ചിത്ര നിര്‍വഹിക്കും.
---------------------

ദക്ഷിണമേഖലാ ഹാന്‍ഡ്‌ബോള്‍;വനിതാ കിരീടം കേരളം നിലനിര്‍ത്തി

കൊച്ചി പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌ അക്കാദമിയില്‍ നടന്ന ദക്ഷിമേഖലാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം കിരീടം നേടിയ കേരളാ ടീം.


പുരുഷവിഭാഗത്തില്‍ കര്‍ണാടകം ജേതാക്കള്‍
കൊച്ചി: ദക്ഷിണമേഖലാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ കിരീടം നിലനിര്‍ത്തി. അവസാന ലീഗ്‌ മത്സരത്തില്‍ തമിഴ്‌നാടിനെ തകര്‍ത്താണ്‌ എട്ടു പോയിന്റോടെ കേരളം ജേതാക്കളായത്‌(28-6). ആറു പോയിന്റ്‌ നേടിയ തമിഴ്‌നാടാണ്‌ രണ്ടാം സ്ഥാനത്ത്‌.
പുരുഷവിഭാഗത്തില്‍ അവസാന ലീഗ്‌ മത്സരത്തില്‍ കര്‍ണാടകത്തോട്‌ തോറ്റ ആതിയേര്‍ (8 പോയിന്റ്‌) രണ്ടാം സ്ഥാനംകൊണ്ട്‌തൃപ്‌തിപ്പെട്ടു(28-20). പത്തുപോയിന്റുമായി കര്‍ണാടകം കിരീടം നേടിയപ്പോള്‍ നിലവിലെ ജേതാക്കളായ ആന്ധ്രാപ്രദേശ്‌ (3) മൂന്നാം സ്ഥാനത്തായി.
ഇന്നലെ പുരുഷ വിഭാഗത്തില്‍ ഇന്നലെ ആന്ധ്രാപ്രദേശ്‌ കര്‍ണാടകത്തോടും (7-16) കേരളത്തോടും(24-29) അടിയറവു പറഞ്ഞപ്പോള്‍ തമിഴ്‌നാട്‌ ഗോവയെ(14-10) പരാജയപ്പെടുത്തി.
കൊച്ചി പനന്പിള്ളിനഗര്‍ സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന ദക്ഷിണമേഖലാ ഹാന്‍ഡ്ബോള്‍ ചാന്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം ജേതാക്കളായ കര്‍ണാടക ടീം
വനിതാവിഭാഗത്തില്‍ ആന്ധ്രാപ്രദശ്‌ - കര്‍ണാടക മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ തമിഴ്‌നാട്‌ ഗോവയെ തകര്‍ത്തു(13-8).
കേരളത്തിന്റെ സനല്‍ പുരുഷ വിഭാഗത്തിലും അനുപമ വനിതാവിഭാഗത്തിലും മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
ഹാന്‍ഡ്‌ബോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ രക്ഷാധികാരി റജി മേനോന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഫെഡറേഷന്‍ സെക്രട്ടറി ജനറലും ദേശീയ ഗെയിംസിന്റെ കോ ഓര്‍ഡിനേറ്ററുമായ എസ്‌.എം. ബാലി, കേരള ഒളിമ്പിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എം.എം. അബ്‌ദുല്‍റഹ്‌മാന്‍, കേരള ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ബി.രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മെഡെക്‌സില്‍ കൂര്‍ക്കംവലിയെക്കുറിച്ച്‌ നസെമിനാര്‍

കളമശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ എക്സിബിഷനില്‍ സൈക്കിള്‍ ചവിട്ടുന്ന അസ്ഥികൂടത്തെ കൗതുകത്തോടെ വീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍
കൊച്ചി: കളമശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ എക്‌സിബിഷനോ(മെഡെക്‌സ്‌ 2010)ടനുബന്ധിച്ച്‌ ഇന്ന്‌(ഫെബ്രുവരി13) `കൂര്‍ക്കംവലിയും ആരോഗ്യപ്രശ്‌നങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.

സെമിനാര്‍ ഹാളില്‍ രാവിലെ 11ന്‌ നടക്കുന്ന സെമിനാറിന്‌ ഡോ. ജേക്കബ്‌ ബേബി നേതൃത്വം നല്‍കും. കൊച്ചി നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള സ്‌കൂള്‍, കോളേജ്‌ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും എത്തിത്തുടങ്ങിയതോടെ പ്രദര്‍ശനത്തിന്‌ തിരക്കേറി.

വൈദ്യശാസ്‌ത്ര അറിവുകളുടെ വിശാലലോകത്തേക്ക്‌ സന്ദര്‍ശകരെ നയിക്കുന്ന പ്രദര്‍ശനത്തില്‍ കൗതുകം പകരുന്ന ഇനങ്ങളുമുണ്ട്‌.സൈക്കിള്‍ ചവിട്ടുന്ന അസ്ഥികൂടത്തിനു പുറമെ പുതിയതായി അവതരിപ്പിച്ച ഉരുകി അസ്ഥികൂടമയി മാറുന്ന മനുഷ്യനും സന്ദര്‍ശരുടെ കശ്രദ്ധ ആകര്‍ഷിക്കുന്നു.

2010 ഫെബ്രുവരി 9, ചൊവ്വാഴ്ച

അറിവുകളുടെ വിരുന്നൊരുക്കിവൈദ്യശാസ്‌ത്ര പ്രദര്‍ശനം

കൊച്ചി: കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച അഖിലേന്ത്യാ മെഡിക്കല്‍ പ്രദര്‍ശനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ വൈദ്യശാസ്‌ത്ര അറിവുകളുടെ വിരുന്നായി മാറുന്നു. ഉദ്‌ഘാടന ദിവസമായിരുന്ന ഇന്നലെ ആലുവ ജനസേവാ ബോയ്‌സ്‌ ഹോം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍നിന്ന്‌ നിരവധി കുട്ടികള്‍ പ്രദര്‍ശനം കാണാനെത്തി.

കാലികപ്രസക്തമായ അനേകം അറിവുകളാണ്‌ മേളയെ വേറിട്ടു നിര്‍ത്തുന്നത്‌. വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള അവസ്ഥകള്‍ സൂചിപ്പിച്ചശേഷം മരണം സംഭവിക്കുന്ന വിവിധ മാര്‍ഗങ്ങള്‍ മൃതദേഹം കാട്ടി വിശദീകരിക്കുന്ന ഫോറന്‍സിക്‌ സയന്‍സ്‌ വിഭാഗത്തിന്റെ സ്റ്റാള്‍തന്നെ ഉദാഹരണം. വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന `എസ്‌' കത്തി ഉള്‍പ്പെടെ വിവിധ ആയുധങ്ങള്‍കൊണ്ട്‌ ആക്രമിക്കപ്പെടുമ്പോഴും വിഷം കഴിക്കുമ്പോഴും കഴുത്തില്‍ കുരുക്കിടുമ്പോഴും മരണമുണ്ടാകുന്നത്‌ എങ്ങനെയെന്ന്‌ ഇവിടെ വ്യക്തമാക്കുന്നു.

കോ-ഓപ്പറേറ്റീവ്‌ അക്കാദമി ഫോര്‍ പ്രഫഷണല്‍ എജ്യുക്കേഷന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തില്‍ ആകെ അറുപതോളം സ്റ്റാളുകളാണുള്ളത്‌. രോഗങ്ങള്‍, വൈകല്യങ്ങള്‍, ശാരീരിക ക്ഷതങ്ങള്‍ തുടങ്ങിയവയും അവയ്‌ക്കുള്ള ചികിത്സാരീതികളും ബന്ധപ്പെട്ട അവയവങ്ങള്‍ നേരില്‍ കണ്ട്‌ വളരെ വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന രീതിയില്‍ ഡോക്‌ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും വിശദമാക്കുന്നു.


കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച അഖിലേന്ത്യാ മെഡിക്കല്‍ പ്രദര്‍ശനത്തില്‍ മനുഷ്യഭ്രൂണത്തിന്റെ വിവിധ അവസ്ഥകള്‍ വീക്ഷിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.


ഹൃദയം തുറന്നുള്ള ശസ്‌ത്രക്രിയയുടേതുള്‍പ്പെടെയുള്ള വീഡിയോ പ്രദര്‍ശനം സന്ദര്‍ശകരെ പിടിച്ചിരുത്തുന്നതാണ്‌. പുകവലിയുടെ ദൂഷ്യവശങ്ങള്‍ വിശദമാക്കാന്‍ ശാരീരികക്ഷമതയിലുണ്ടാകുന്ന തകര്‍ച്ചയുടെ നിശ്ചലദൃശ്യങ്ങള്‍ക്കൊപ്പം രോഗബാധിതമായ ശ്വാസകോശങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കാന്‍സറും മറ്റു രോഗങ്ങളും ബാധിച്ച വിവിധ അവയവങ്ങളും വൈകല്യം സംഭവിച്ച ഭ്രൂണങ്ങളും നേരിട്ടുകാണാന്‍ അവസരമൊരുക്കുന്ന പ്രദര്‍ശനത്തില്‍ ആരോഗ്യത്തിന്‌ ഹാനികരമായ ദുശീലങ്ങള്‍ക്കെതിരായ ബോധവത്‌കരണത്തിന്‌ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്‌.

പുരുഷനായി മാറുന്ന സ്‌ത്രീ, സൈക്കിള്‍ ചവിട്ടുന്ന അസ്ഥികൂടം തുടങ്ങിയ കൗതുകങ്ങള്‍ സന്ദര്‍ശകര്‍ക്ക്‌ വിനോദനിമിഷങ്ങള്‍ സമ്മാനിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ നടത്താനും പ്രദര്‍ശനവേദിയില്‍ ക്രമീകരണമുണ്ട്‌.




കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച അഖിലേന്ത്യാ മെഡിക്കല്‍ പ്രദര്‍ശനത്തില്‍ സ്‌കൂള്‍ കുട്ടികളോട്‌ മനുഷ്യഭ്രൂണത്തിന്റെ അവസ്ഥാവ്യതിയാനങ്ങളെക്കുറിച്ച്‌ വിശദീകരിക്കന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി.

ഈ മാസം 20 വരെ എല്ലാദിവസവും രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രദര്‍ശനമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്‌ 20 രൂപയും മുതിര്‍ന്നവര്‍ക്ക്‌ 30 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. വര്‍ഷങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങള്‍ക്കുശേഷം ക്രമീകരിച്ചിരിക്കുന്ന അതിവിപുലമായ ഇത്തരം ഒരു പ്രദര്‍ശനം കാണാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന്‌ കോ-ഓപ്പറേറ്റീവ്‌ മെഡിക്കല്‍ കോളേജ്‌ മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. പി.ജി.ആര്‍. പിള്ള നിര്‍ദേശിച്ചു.

---------------------------

2010 ഫെബ്രുവരി 8, തിങ്കളാഴ്‌ച

ദക്ഷിണ മേഖലാ ഹാന്‍ഡ്‌ബോള്‍ചാമ്പ്യന്‍ഷിപ്പ്‌ നാളെമുതല്‍

കൊച്ചി: 31-ആമത്‌ ദക്ഷിണ മേഖലാ പുരുഷ, വനിതാ ഹാന്‍ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നാളെ(ഫെബ്രുവരി 10) മുതല്‍ 12 വരെ എറണാകുളം പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്ട്‌സ്‌ അക്കാദമി കോംപ്ലക്‌സില്‍ നടക്കും. കേരളാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ ആതിഥ്യമരുളുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇരു വിഭാഗങ്ങളിലുമായി പന്ത്രണ്ടു ടീമുകള്‍ പങ്കെടുക്കുമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ബി. രാജന്‍ അറിയിച്ചു. പുരുഷ വിഭാഗത്തില്‍ ആന്ധ്രാപ്രദേശും വനിതാ വിഭാഗത്തില്‍ കേരളവുമാണ്‌ നിലവിലെ ചാമ്പ്യന്‍മാര്‍. ലീഗ്‌ അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍ രാവിലെ 6.3നും ഉച്ചകഴിഞ്ഞ്‌ 3.30നും ആരംഭിക്കും. പന്ത്രണ്ടിനു വൈകുന്നേരം നാലിനാണ്‌ ഫൈനല്‍.

കേരളത്തിന്റെ ഹാന്‍ഡ്‌ബോള്‍ സ്വപ്‌നങ്ങള്‍സാക്ഷാത്‌കരിക്കാന്‍ യുക്രേനിയന്‍ സംഘം


കൊച്ചി: വനിതാ ഹാന്‍ഡ്‌ബോളില്‍ കേരളത്തിന്‌ പ്രതീക്ഷ നല്‍കി യുക്രൈനിനില്‍നിന്നുള്ള വിദഗ്‌ധസംഘം പരിശീലനം വിപുലീകരിക്കുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഞ്‌ജലി സ്‌പോര്‍ട്‌സ്‌ അക്കാദമിയുടെ ഹാന്‍ഡ്‌ബോള്‍ പരിശീലനക്കളരിയിലാണ്‌ യുക്രേനിയന്‍ ദേശീയ ഹാന്‍ഡ്‌ബോള്‍ ടീമിന്റെ പരിശീലകനായിരുന്ന ഒലെക്‌സി പോപോവിച്ചും (Oleksii Popovic) കൂട്ടരും ഭാവി താരങ്ങളെ തേടുന്നത്‌.


നിലവില്‍ എട്ടു താരങ്ങള്‍ പരിശീലനം നേടുന്ന അക്കാദമിയില്‍ പതിനെട്ടു പേര്‍ക്കു കൂടി അവസരം നല്‍കുമെന്ന് പോപ്പോവിച്ചും അക്കാദമി ഓണററി സെക്രട്ടറി ബി.രാജനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ച അക്കാദമി 2014-ലെ ഏഷ്യന്‍ ഗെയിംസും 2016-ലെ ഒളിംപിക്‌സും ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിയാണ്‌ ക്രമീകരിച്ചിരിക്കുന്നതെന്ന്‌ അവര്‍ വിശദീകരിച്ചു.


പല രാജ്യങ്ങളുടെയും ക്ലബുകളുടെയും പരിശീലകനായിരുന്ന പോപോവിച്ചിനൊപ്പം യുക്രൈനില്‍ ആര്‍മി കമാന്‍ഡോ പരിശീലകനായിരുന്ന ഒലെക്‌സാണ്ടര്‍ ലെയഷെന്‍കോയും (Oleksandr Lyashenko), വനിതാ ബോക്‌സിംഗില്‍ രണ്ടു തവണ ലോക ചാമ്പ്യന്‍ പട്ടവും നാലു പ്രവാശ്യം യൂറോപ്യന്‍ ചാമ്പ്യന്‍പട്ടവും ഭാരോദ്വഹനത്തില്‍ യൂറോപ്യന്‍ കിരീടവും നേടിയിട്ടുള്ള അന്‍ഷെലിക തോര്‍സ്‌കയും (Anzhelika Torska) ഫിസിക്കല്‍ ട്രെയ്‌നര്‍മാരായുണ്ട്‌.


ഫെബ്രുവരി 11-ന്‌ (വ്യാഴം) രാവിലെ 9.30-ന്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ സ്റ്റേഡിയത്തില്‍ നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ പതിനാലു വയസില്‍ താഴെ പ്രായവും, കുറഞ്ഞത്‌ 165 സെന്റീമീറ്റര്‍ ഉയരവും ആരോഗ്യവുമുള്ള പെണ്‍കുട്ടികളെയാണ്‌ പരിഗണിക്കുന്നത്‌. ഇടംകയ്യര്‍ക്ക്‌ മുന്‍ഗണനയുണ്ട്‌. അടിസ്ഥാന യോഗ്യതയുള്ള അപേക്ഷകര്‍ക്കും ഒപ്പമെത്തുന്ന ഒരാള്‍ക്കുംവേണ്ട ട്രെയിന്‍ യാത്രച്ചെലവ്‌ അക്കാദമി നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ താമസത്തിനും പഠനത്തിനും (കേരള, സി.ബി.എസ്‌.ഇ സിലബസ്‌) സ്‌പെഷ്യല്‍ ട്യൂഷനും ക്രമീകരണമേര്‍പ്പെടുത്തുകയും എല്ലാ ചെലവുകളും വഹിക്കുകയും ചെയ്യുന്ന അക്കാദമി പ്ലേയിംഗ്‌ കിറ്റും ലഭ്യമാക്കും. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയിലെ സ്‌പോര്‍ട്‌സ്‌ മെഡിസിന്‍ വിഭാഗമാണ്‌ മെഡിക്കല്‍ പരിരക്ഷ നല്‍കുന്നത്‌.


ഹാന്‍ഡ്‌ബോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയിലും കേരളാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷനിലും അഫിലിയേഷനുള്ള അക്കാദമിക്ക്‌ ദേശീയ ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന്‌ പ്രത്യേക അനുമതിയുണ്ടെന്ന്‌ രാജന്‍ പറഞ്ഞു. അക്കാദമിയുടെ ടീം പൂര്‍ണ്ണമായും സജ്ജമായാല്‍ വിദേശരാജ്യങ്ങളിലെ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനും കഴിയും.കേരളത്തില്‍ ഹാന്‍ഡ്‌ബോള്‍ പരിശീലന പദ്ധതിക്ക്‌ ഏറെ സാധ്യതകളുണ്ട്‌.


മികവുറ്റ ഒരു ടീം രൂപീകരിക്കുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം. ഭാവിയില്‍ വിദേശത്തുനിന്നും ടീമുകളെ വരുത്തി മത്സരങ്ങള്‍ നടത്താനും ഉദ്ദേശ്യമുണ്ട്‌-പോപോവിച്ച്‌ വിശദമാക്കി. അഞ്ചു വര്‍ഷത്തെ കരാറിനാണ്‌ പോപ്പോവിച്ചും കൂട്ടരും അക്കാദമിയുമായി സഹകരിക്കുന്നത്‌. നിലവില്‍ മൂന്നു മാസത്തിലൊരിക്കല്‍ ഇവിടെയെത്തുന്ന ഇദ്ദേഹത്തിന്റെ സേവനം ക്രമേണ സ്ഥിരമായി ലഭ്യമാകുമെന്ന്‌ രാജന്‍ പറഞ്ഞു. ടീമിന്റെ മികവിന്റെ അടിസ്ഥാനത്തിലാണ്‌ പരിശീലകര്‍ക്ക്‌ പ്രതിഫലം പൂര്‍ണമായും നല്‍കുക.സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ രാവിലെ ഒമ്പതിന്‌ മഹാരാജാസ്‌ കോളേജ്‌ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണെന്ന്‌ രാജന്‍ അറിയിച്ചു.

രാഹുലിന്റെ നീക്കങ്ങള്‍ അപഹാസ്യം-ബി.ജെ.പി

കൊച്ചി: രാജ്യത്ത്‌ വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുമ്പോഴും മാധ്യമശ്രദ്ധ നേടാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നടത്തുന്ന നാടകങ്ങള്‍ അപഹാസ്യമാണെന്ന്‌ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ ആരോപിച്ചു.

രാഹുലിന്റെ വിലകുറഞ്ഞ നീക്കങ്ങളുടെ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ആലുവയ്‌ക്കടുത്ത്‌ എടത്തലയില്‍ കെ.എസ്‌.യു ശില്‍പ്പശാലയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്‌. ഇതുപോലെതന്നെ പല സ്ഥലങ്ങളിലും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുന്‍കൂട്ടി പദ്ധതിയിട്ടാണ്‌ `മിന്നല്‍ സന്ദര്‍ശനങ്ങള്‍' നടത്തുന്നത്‌. സംഘടനാതലത്തിലോ ഭരണതലത്തിലോ മികവു തെളിയിക്കുന്നതിനുപകരം എങ്ങനെയും ജനശ്രദ്ധ നേടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണിത്‌ -രാധാകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം പുതുച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായുള്ള മുഖാമുഖത്തില്‍ വിലക്കയറ്റം ആഗോളതലത്തിലുള്ള പ്രതിഭാസമാണെന്ന്‌ പറഞ്ഞ്‌ കൈകഴുകിയ രാഹുല്‍ വൈകാതെ അത്‌ നിയന്ത്രണ വിധേയമാകുമെന്ന്‌ പ്രവചിക്കാനും മടികാട്ടിയില്ല.

പോകുന്നിടത്തെല്ലാം ജനശ്രദ്ധ നേടാന്‍ എന്തെങ്കിലും വിലകുറഞ്ഞ നാടകം കളിക്കുന്നത്‌ അദ്ദേഹം പതിവാക്കിയിരിക്കുന്നു. ലളിത ജീവിതം നയിക്കുന്നു എന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ദരിദ്രരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതുമൊക്കെ കാപട്യങ്ങളാണെന്ന്‌ ജനം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ഏറെ പാരമ്പര്യം അവകാശപ്പെടുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ജനകീയപരിവേഷം സൃഷ്‌ടിക്കാന്‍ നടത്തുന്ന പല പ്രകടനങ്ങളുടെയും പൊള്ളത്തരം വൈകാതെ പുറത്താകുന്നതും പതിവായിരിക്കുന്നു. ചെലവുചുരുക്കലെന്ന വ്യാജേന സാധാരണക്കാര്‍ക്കൊപ്പം രാഹുല്‍ ട്രെയിനില്‍ യാത്രചെയ്‌തതിന്‌ വിമാനയാത്രയേക്കാളധികം പണം ചെലവിടേണ്ടിവന്നത്‌ ഉദാഹരണം.

കുടുംബവാഴ്‌ച്ചയോട്‌ കോണ്‍ഗ്രസ്‌ പുലര്‍ത്തുന്ന വിധേയത്വത്തിനുള്ള തിരിച്ചടിയാണ്‌ രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലാത്ത പ്രവൃത്തികള്‍-രാധാകൃഷ്‌ണന്‍ പറഞ്ഞു.

കിംഗ്‌സ്‌ വോളി;റിഫൈനറിക്ക്‌ കിരീടം

ചോറ്റാനിക്കര കിംഗ്സ് കപ്പ് വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ജേതാക്കളായ ബി.പി.സി.എല്‍ കൊച്ചി റിഫൈനറി ടീം

ചോറ്റാനിക്കര: ഇന്ത്യന്‍ ബാങ്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തകര്‍ത്ത ബി.പി.സി.എല്‍ കൊച്ചി റിഫൈനറി കിംഗ്‌സ്‌ കപ്പ്‌ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റില്‍ കിരീടം നേടി(20-25, 22-25, 23-25). റിഫൈനറിയുടെ ടോം ജോസഫ്‌ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.ചോറ്റാനിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സമ്മ മാത്യു സമ്മാനദാനം നിര്‍വഹിച്ചു. ടൂര്‍ണമെന്റ്‌ കമ്മിറ്റി രക്ഷാധികാരി എം.പി ഉദയന്‍ അദ്ധ്യക്ഷത വഹിച്ചു.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls